എഴുതാതെ പോയ വരി

എഴുതാതെ പോയ വരി
എഴുതാതെ പോയ വരികളും പറയാതെ കളഞ്ഞ അക്ഷരങ്ങളും എല്ലാം നിനക്കുള്ളതായിരുന്നു. നനഞ്ഞ മണ്ണില്‍ നിന്നും മിഴിനീട്ടുന്ന പുല്‍ക്കൊടിയുടെ വിഹ്വലതയും ഊഷരഭൂവില്‍ വീണ ആദ്യമഴത്തുള്ളിയുടെ നിര്‍വൃതിയും അതിലടങ്ങിയിരിക്കുന്നു. വയലേലകളുടെയോരത്ത് ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റിയുടെ ഏകാഗ്രതയിലും നീലപൊന്‍മാന്‍ ചിറകിന്‍റെ വശ്യതയിലും മുക്കുറ്റിപ്പൂവിന്‍റെ സ്വപ്നങ്ങളിലും നിറഞ്ഞൊഴുകി ഒരു നദിപോലെ ധന്യയായി ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍ മഴവില്‍ പൂക്കളാല്‍ നിറമാല ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ സിന്ദൂരം നെറുകയിലണിയിച്ചു നീയെന്നെ സ്വീകരിക്കുക. പ്രിയനേ, മഞ്ഞുപൊഴിയുന്ന പ്രഭാതങ്ങളില്‍ നീയെന്‍റെ ചിലമ്പിച്ച സ്വരം കേള്‍ക്കും. അപ്പോള്‍ ചിതറി വീഴുന്ന സ്പന്ദനങ്ങളില്‍ എന്‍റെ സ്നേഹം തുളുമ്പാതെ നിറഞ്ഞു നില്‍ക്കും.

الجمعة، 27 مايو 2011

കിനാവുകളെന്‍റെ കൈയില്‍
നിന്നും പറന്നുപോയി ഇന്ന്
ഇനി നിന്‍റെ കാലൊച്ചയാണ്
ഞാന്‍ കാത്തിരിക്കുന്നത്. 

ഇന്നലെ രാത്രിയിലോര്‍ത്തു
എന്‍റെ ഹൃദയവ്യഥകള്‍
നിനക്ക് പകുത്തു തരേണ്ടായിരുന്നു.
  
മനസ്സില്‍ നിന്നു വീണുപോയ
അക്ഷരങ്ങള്‍ എനിക്കൊരിക്കലും
തിരിച്ചെടുക്കാനാവുകയില്ല. 

അതിനാല്‍ വിദ്വേഷത്തിന്‍റെ
ഒരു മൊഴി പാറിപ്പറന്നു വന്നാല്‍
പിന്നെ സൗഭാഗ്യങ്ങളൊന്നും
എനിക്ക് സ്വന്തമല്ല. 

നിലാവിനെ അമാവാസിയൊളിപ്പിക്കും
നക്ഷത്രങ്ങള്‍ മിഴിതുറക്കാത്ത
മാനത്തിന്‍റെ ശാപവചനങ്ങള്‍ക്കും
മഴയുടെ ആഞ്ഞടികള്‍ക്കും
ഞാന്‍ ഇരയായിത്തീരും. 

കനിവിന്‍റെ സ്പര്‍ശങ്ങളും
പ്രണയത്തിന്‍റെ തിരമാലയുമല്ല
ഞാന്‍ കാത്തിരിക്കുന്നത്.  

നിന്‍റെ ഹൃദയത്തിലെ ഒന്നോ
രണ്ടോ തുള്ളികള്‍ മാത്രം
എനിക്ക് പ്രാണസ്പന്ദനങ്ങളായി.
 

ليست هناك تعليقات:

إرسال تعليق