എഴുതാതെ പോയ വരി

എഴുതാതെ പോയ വരി
എഴുതാതെ പോയ വരികളും പറയാതെ കളഞ്ഞ അക്ഷരങ്ങളും എല്ലാം നിനക്കുള്ളതായിരുന്നു. നനഞ്ഞ മണ്ണില്‍ നിന്നും മിഴിനീട്ടുന്ന പുല്‍ക്കൊടിയുടെ വിഹ്വലതയും ഊഷരഭൂവില്‍ വീണ ആദ്യമഴത്തുള്ളിയുടെ നിര്‍വൃതിയും അതിലടങ്ങിയിരിക്കുന്നു. വയലേലകളുടെയോരത്ത് ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റിയുടെ ഏകാഗ്രതയിലും നീലപൊന്‍മാന്‍ ചിറകിന്‍റെ വശ്യതയിലും മുക്കുറ്റിപ്പൂവിന്‍റെ സ്വപ്നങ്ങളിലും നിറഞ്ഞൊഴുകി ഒരു നദിപോലെ ധന്യയായി ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍ മഴവില്‍ പൂക്കളാല്‍ നിറമാല ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ സിന്ദൂരം നെറുകയിലണിയിച്ചു നീയെന്നെ സ്വീകരിക്കുക. പ്രിയനേ, മഞ്ഞുപൊഴിയുന്ന പ്രഭാതങ്ങളില്‍ നീയെന്‍റെ ചിലമ്പിച്ച സ്വരം കേള്‍ക്കും. അപ്പോള്‍ ചിതറി വീഴുന്ന സ്പന്ദനങ്ങളില്‍ എന്‍റെ സ്നേഹം തുളുമ്പാതെ നിറഞ്ഞു നില്‍ക്കും.